സ്റ്റിങ് ഓപ്പറേഷന്‍ സാധ്യതകളും വെല്ലുവിളികളും



 മാധ്യമ പ്രവര്‍ത്തനം ശൂന്യതയില്‍ നിന്നും ഉണ്ടാകുന്ന ഒന്നല്ല.വാര്‍ത്തകളെ നിരന്തരം പിന്തുടര്‍ന്ന് സമയം ചിലവഴിച്ച് സ്വയം സമര്‍പ്പിതമാകുമ്പോഴാണ് അത് ഉള്‍കാമ്പുള്ള വാര്‍ത്തയായി രൂപം കൊള്ളുന്നത്. മാധ്യമങ്ങളുടെ മത്സരകാലത്ത് പുതുമയുള്ള വാര്‍ത്തകള്‍ക്ക് മാത്രമാണ് പ്രേക്ഷകരെ പിടിച്ചിരുത്താന്‍ സാധിക്കുന്നത് എന്ന തിരിച്ചറിവില്‍ നിന്നാണ് പലപ്പോഴും വാസ്തവങ്ങളെ മറച്ചുപിടിച്ച് വാര്‍ത്തകളെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നത്.  ഇവിടെയാണ് സറ്റിങ് ഓപ്പറേഷന്‍ പ്രസക്തി. കുറ്റകൃത്യം ചെയ്യുന്ന എന്ന് സംശയിക്കുന്ന വ്യക്തിയെ പിടികൂടുന്നതിനായി രൂപകല്‍പ്പനചെയ്യുന്ന പ്രവര്‍ത്തനമാണ് സ്റ്റിങ് ഓപ്പറേഷന്‍ തെളിവുകള്‍ ശേഖരിക്കാന്‍ സംശയിക്കുന്ന ആളുകളോട് ചേര്‍ന്ന് പ്രവര്‍ത്തിച്ച് നൂതന സാങ്കേതിക വിധ്യകളുപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തുന്നതാണ് ഇതിന്റെ രീതി സുഖിപ്പിക്കുന്ന വില്‍പ്പനച്ചരക്ക് എന്നതില്‍ നിന്നും വാര്‍ത്തകള്‍ക്ക് പുതിയ വിശേഷണങ്ങള്‍ നല്‍കാന്‍ സ്റ്റിങ് ഓപ്പറേഷന് കഴിയും എന്നത് പലരും തെളിയിച്ചു കഴിഞ്ഞു.

ഇന്ത്യയിലെ ''ബ്ലഡ് ഹണ്ടിങ് ''ജേണലിസം എന്നുപോലും വിളിക്കപ്പെട്ട തെഹല്‍ക്ക ഒരു പരിധിവരെ സ്റ്റിങ് ഓപ്പറേഷന്റ ഗുണകരമായ മാര്‍ഗങ്ങളെ  ജനങ്ങളിലേക്ക് എത്തിച്ച മാധ്യമമാണ്. തെഹല്‍ക്ക ലേഖകന്‍ ആശിഷ് ഖേതന്‍ നടത്തിയ ''ഓപ്പറേഷന്‍ കളങ്ക് ''എന്ന അതി സാഹസികമായ സ്റ്റിങ് ഓപ്പറേഷനാണ് ഗുജറാത്തിലെ സര്‍ക്കാര്‍ അട്ടിമറിച്ച വന്‍ പോലീസ് അന്വേഷണത്തിനു ശേഷം നരോദാ പാട്യാ കൂട്ടക്കൊലയുടെ പുനരന്വേഷണത്തിനും കേടതിവിധിക്കും വഴിതെളിച്ചത്. മായാ കൊദനാനി പതിനെട്ടു വര്‍ഷവും ബജ്‌റംഗി ശിഷ്ടജീവിതം മുഴുവനും അഴിക്കുള്ളലായത് ഇതിന്റെ ഭാഗമായിരുന്നു. ആത്മാര്‍ത്ഥമായ തൊഴിലിന്റെ ഭാഗമായി ഒരു മാധ്യമപ്രവര്‍ത്തകന്‍ കണ്ടെത്തിയ സത്യങ്ങള്‍ ഇന്ത്യയുടെ പരമേന്നത നീതി പീഠം വിശ്വാസയോഗ്യമായ തെളിവുകളായി സ്വീകരിക്കുകയായിരുന്നു. ഗുജറാത്ത് കലാപത്തിന്റെ ഇരകളുടെ നീതിക്കായി നിരന്തരം അന്വേഷണങ്ങള്‍ നടത്തി മാധ്യമലോകം മറന്നുപോകാന്‍ ആഗ്രഹിച്ച പോരാട്ടത്തിന് പുതിയ ഊര്‍ജം പകര്‍ന്നുകൊടുക്കാന്‍ തെഹല്‍ക്കക്ക് സാധിച്ചത് ഇത്തരത്തിലുള്ള സ്റ്റിങ് ഓപ്പറേഷനിലൂടെയായിരുന്നു. ഭീഷണികളെ ധീരമായി നേരിട്ട് തന്റെ സാമൂഹിക ദൗത്യം നിര്‍വഹണത്തിന്നായി ദിനരാത്രങ്ങള്‍ അധ്വാനിച്ചാണ് ആശിഷ് ഖേതന്‍ സ്റ്റിങ്ങ് ഓപ്പറേഷന്റെ പ്രസക്തി ലോകത്തിന് കാണിച്ചുകൊടുത്തത്.

കേന്ദ്ര സര്‍ക്കാരിനെതിരെ തെഹല്‍ക്കയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധിയാര്‍ജിച്ച സ്റ്റിങ് ഓപ്പറേഷനായിരുന്നു ''ഓപ്പറേഷന്‍ വെസ്റ്റ് എന്റ് '' 2001-ല്‍ പ്രതിരോധവകുപ്പിലെ അഴിമതി തുറന്നുകാട്ടാനായിരുന്നു ഈ ഓപ്പറേഷന്‍. രാജ്യം നടുങ്ങിയ ആ അന്വേഷണത്തിനൊടുവില്‍ അന്നത്തെ പ്രതിരോധ മന്ത്രി ജോര്‍ജ് ഫര്‍ണാണ്ടസിന് രാജിവെച്ചൊഴിയേണ്ടിവന്നു. മോഡല്‍ ജസീല്‍കാ ലാല്‍ വധക്കേസിലെ പ്രതികളെ കണ്ടെത്താനായത് തെഹല്‍ക്കയും സ്റ്റാര്‍ ടീവിയും ചെര്‍ന്നൊരുക്കിയ സ്റ്റിങ് ഓപ്പറേഷനിലൂടെയായിരുന്നു. നാവികസേന മേധാവി സുരേഷ് നന്ദയുടെ  മകന്‍ സഞ്ജയ് നന്ദ ഓടിച്ച കാറിടിച്ച് ആറ് പേര്‍ മരിക്കാനിടയായ സംഭവം ഒതുക്കിതീര്‍ക്കാനുള്ള ശ്രമം പൊളിഞ്ഞത് എ ഡി ടി വിയുടെ ഓപ്പറേഷന്‍ വഴിയാണ്. മാധ്യമങ്ങള്‍ക്ക് പുറമെ പൊതുപ്രവര്‍ത്തകരും സാധാരണക്കാരായ ഗ്രാമീണര്‍പോലും സ്റ്റിങ് ഓപ്പറേഷന്റെ ഭാഗമായി ഒളിക്യാമറകളുപയോഗിച്ച് അഴിമതികളും മറ്റു നെറികേടുകളും ലോകത്തിന് മുന്നിലെത്തിക്കുന്നു. ഇത്തരത്തില്‍ സ്റ്റിങ് ഓപ്പറേഷനുകള്‍ ക്രിമിനലുകളെ എന്നും ഭീതിപ്പെടിത്തിയിട്ടുണ്ട്.

എന്നാല്‍ ഇന്ന് ശബ്ദമില്ലാത്തവരുടെ ശബ്ദമാകേണ്ട മാധ്യമപ്രവര്‍ത്തനം നിരന്തരം ഇരകള്‍ക്കായി ശബ്ദിക്കുന്നവര്‍ക്കെതിരെ വഞ്ചനാപരമായി ഓപ്പറേഷനുകള്‍ നടത്തി നിശബ്ദരാക്കുന്ന രൂപത്തില്‍ പല സ്റ്റിങ് ഓപ്രേഷനുകളും ഇന്ന് മാറക്കൊണ്ടിരിക്കുന്നു. ലൗജിഹാദെന്ന ഊതിവീര്‍പ്പിച്ച വാര്‍ത്താ നാടകം കേരളത്തിലെ മുഖ്യധാരാ മുത്തശ്ശി പത്രങ്ങള്‍ പോലും ഏറ്റെടുത്തത് സ്റ്റിങ് ഓപ്പറേഷനെന്ന പേരില്‍ ജീര്‍ണതയുടെ മാധ്യമപ്രവര്‍ത്തനമായിരുന്നു. ജനങ്ങളുടെ മനസ്സകങ്ങളില്‍ വര്‍ഗീയതയുടെ വിത്ത് വിതയ്ച്ചും സത്യസന്തമായ മാധ്യമ പ്രവര്‍ത്തനത്തെ മറച്ചുപിടിച്ചുമായിരുന്നു കേരളത്തില്‍ പോലും ലൗജിഹാദിനെ ആഘോഷിക്കപ്പെട്ടത്. പലരും ഇതിനെതിനെ നിരന്തരമായി മൗനം കൊണ്ടാണ് നേരിട്ടത് എന്നത് ഏറെ ഗൗരവത്തോടെ വേണം കാണാന്‍.

2017 ല്‍ മംഗളം ചാനല്‍ നടത്തിയ സ്റ്റിങ് ഓപ്പറേഷന്‍ തീര്‍ത്തും അശ്ലീലമായ മാധ്യമപ്രവര്‍ത്തനമാണെന്ന് മുദ്രകുത്തിയത് ഒരു പെണ്‍ വിഷയം എന്നതിനാലാണ്. അതിലപ്പുറത്തേക്ക് മാധ്യമപ്രവര്‍ത്തനത്തിലെ സത്യസന്ധതയെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ലാഭകരമായി വിറ്റയിക്കാനുള്ളതെന്തും നേടിയെടുക്കാന്‍ ആരെയും പ്രത്യക്ഷമായി വേട്ടയാടുക എന്നതാണ് ഇന്ന് നിലനില്‍ക്കുന്ന മാധ്യമ സമ്പ്രദായം.

  അടുത്തിടെ യൂറേപ്പിലുണ്ടായ ചരിത്രത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹത്തെ ലോകത്തിലെ പ്രമുഖ മാധ്യമങ്ങള്‍ നോക്കികണ്ട രീതി വാര്‍ത്തയുടെ വികലമായ അവതരണംമായിരുന്നു. യൂറേപ്പിനുണ്ടായ സാമ്പത്തിക നഷ്ടവും അഭയാര്‍ത്ഥി ക്യാമ്പുകള്‍ വരുത്തുന്ന സാമ്പത്തിക നഷ്ടവും രാജ്യത്തിന്റെ സുരക്ഷാ പ്രതിസന്ധികളുമാണ് അന്നത്തെ പ്രധാന തലക്കെട്ടുകളായി വന്നത്. ഗുജറാത്ത് വംശഹത്യയുടെ കാലത്ത് ''ന്യൂസ് വീക്ക് '' മാഗസിന്റെ കവര്‍ സ്റ്റോറിയുടെ തലക്കെട്ട് ''ഇമി കിറശമ ഒമിറശഹല ശെേ ങൗഹെശാ ങശിീൃശ്യേ '' ഇന്ത്യക്ക് അതിന്റെ മുസ്ലിം നൂനപക്ഷത്തെ കൈകാര്യം ചെയ്യാന്‍ സാധിക്കുമോ? എന്നതായിരുന്നു. ഈ തലക്കെട്ടിന്റെ ധ്വനി ആര്‍ക്കും ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാവുന്നതാണ്. മാധ്യമ ഭീകരതയുടെ വൃത്തികെട്ടമുഖം എന്നാണ് ഇതിനെക്കുറിച്ച് പറയാനാകുക.  ഇത്തരത്തില്‍ പ്രകോപനം സൃഷ്ടിക്കുന്ന ഉള്ളടകങ്ങള്‍ക്കാണ്  പ്രേക്ഷകരെ പിടിച്ചിരുത്താന്‍ കഴിയുന്നുള്ളു എന്ന ധാരണയില്‍നിന്നാണ്  ഇത്തരത്തിലുള്ള വാര്‍ത്താ അന്വേഷണരീതി (സ്റ്റിങ് ഓപ്പറേഷന്‍) നീങ്ങുന്നത്. ഇരകള്‍ ന്യൂനപക്ഷമാകുമ്പോള്‍ അവരത് അര്‍ഹിക്കുന്നുണ്ട് എന്ന് വരുത്തിതീര്‍ക്കുകയാണിവര്‍ ചെയ്യുന്നത്. അര്‍ദ്ധസത്യത്തില്‍ നുണചേര്‍ത്ത് അതിനെ പെരും നുണയാക്കുന്ന പ്രക്രിയയും ഇതിന്റെ മറപറ്റി അധികരിച്ചു വരുന്നുണ്ട്. മാനുഷികമായ റിപ്പോര്‍ട്ടിംങും വസ്തുനിഷ്ടമായ വിവരണവും, ക്രിയാത്മകമായ ചിന്തകളും മാധ്യമപ്രവര്‍ത്തകരുടെ കൂടെപ്പിറപ്പാകുന്നെങ്കില്‍ സ്റ്റിങ് ഓപ്രേഷനുകള്‍ ഒളിഞ്ഞുകിടക്കുന്ന സത്യങ്ങളെ പുറത്തേക്കെത്തിക്കാന്‍ കഴിയും എന്നത് അവിതര്‍ക്കിതമാണ്.

അതിവേഗ വാര്‍ത്തകളുടെ കാലത്താണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. സാങ്കേതിക വിദ്യയുടെ അസൂയാവഹമായ വളര്‍ച്ചയോടെയാണ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യാനും കൂടുതല്‍ കാണാനും കൂടുതല്‍ അനുഭവിച്ചറിയാനും അവസരമൊരുങ്ങിയത്. വാര്‍ത്തകളെ കണ്ടുപിടിക്കുന്നതിലും റിപ്പോര്‍ട്ട് ചെയ്യുന്നതിലും അതിനെ എഡിറ്റ് ചെയ്ത് അവതരിപ്പിക്കുന്നതിലും നാം കൈവരിച്ച നേട്ടങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. ധാര്‍മിക ഉത്തരവാദിത്തത്തോടെ സര്‍ഗാത്മകമായി അവതരിപ്പിക്കേണ്ട മാധ്യമ പ്രവര്‍ത്തനം. സാങ്കേതികതയുടെ വലിയ സാധ്യതയെ ഉപയോപ്പെടുത്തി വിപുലപ്പെടുത്തുന്ന അവസരത്തില്‍ പലപ്പോഴും അതിവൈകാരികതയും അമിത വേഗതയും കാണിക്കുന്നത് വാര്‍ത്തകള്‍ക്ക് താളം നഷ്ട്ടപെടുത്തുന്നുണ്ട്. ജേണലിസം എന്ന മഹത്തായ പ്രൊഫഷന്‍ തന്നെ പ്രതിക്കൂട്ടിലാകുകയാണിവിടെ. സത്യസന്ധവും കൂടുതല്‍ ആധികാരികവുമായ വാര്‍ത്തകള്‍ വെളിച്ചത്ത് കൊണ്ടുവരാന്‍ സ്ലോ ന്യൂസുകള്‍ക്ക് കഴിയും എന്നിരിക്കെ ഇത്തരത്തിലുള്ള മത്സരയോട്ടങ്ങള്‍ അനാവശ്യമായ മുറിപ്പെടുത്തലുകളായി മാറുകയാണ് ചെയ്യുന്നത്.

Comments

Popular posts from this blog

നഗരവല്‍ക്കരണം ഇന്ത്യയില്‍

കാച്ചിക്കുപ്പായിത്തിന് നിറം പകര്‍ന്ന ജീവിതം